Thursday, October 28, 2010
ഒരു കുട്ടിപ്പട്ടാളക്കാരണ്റ്റെ പോരാട്ടങ്ങള്‍
ന്യൂയോര്‍ക് സിറ്റി, 1998
എണ്റ്റെ ഹൈസ്കൂള്‍ സുഹൃത്തുക്കള്‍ ഞാന്‍ ജീവിതത്തിണ്റ്റെ കഥ മുഴുവന്‍ അവരോട് പറഞ്ഞിട്ടില്ല എന്ന് സംശയിക്കാന്‍ തുടങ്ങിയിരുന്നു.
" നീ എന്തിനാണ് സിയെറ ലിയോണ്‍ വിട്ടത്?"
"കാരണം അവിടെ യുദ്ധമാണ്"
"നീ യുദ്ധം നേരില്‍ കണ്ടിട്ടുണ്ടോ?"
"നാട്ടില്‍ എല്ലാവരും കണ്ടിട്ടുണ്ട്."
"ആളുകള്‍ തോക്കുമായി ഓടുന്നതും പരസ്പരം വെടിവെക്കുന്നതും കണ്ടിട്ടുണ്ടെന്നാണോ?"
"അതെ എല്ലായ്പോഴും."
"ശാന്തന്!"
ഞാന്‍ ചെറുതായി പുഞ്ചിരിച്ചു.
"നീ ഞങ്ങളോട് അതിനെപ്പറ്റി പറയണം, എപ്പോഴെങ്കിലും."
"അതെ എപ്പോഴെങ്കിലും"
* * * *
യുദ്ധത്തെക്കുറിച്ചറിയാന്‍ അതീവ തല്പര്യം കൊണ്ട തണ്റ്റെ സഹപാഠികള്‍ക്ക് അന്ന് കോടുത്ത വാഗ്ദാനം ആണ് 'ഇസ്മായില്‍ ബീ' എന്ന കുട്ടിപ്പട്ടാളക്കാരണ്റ്റെ 'എ ലോങ്ങ് വെയ് ഗോണ്' എന്ന ആത്മകഥാപരമായ പുസ്തകമായി പിന്നീട് പുറത്തുവന്നത്.
സിയെറ ലിയോണ്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. ഗിനിയയും ലൈബീരിയയും അറ്റ്ലാണ്റ്റിക് സമുദ്രവും അതിര്‍ത്തികള്‍. വിസ്തീര്‍ണ്ണത്തില്‍ ഇന്ത്യയുടെ രണ്ട് ശതമാനത്തില്‍ ഇത്തിരി കൂടും. ജനസംഖ്യ നമ്മുടെ രാജ്യത്തിണ്റ്റെ വെറും അര ശതമാനത്തില്‍ കൂടുതല്‍. ഇന്ത്യയുടെ അത്ര തന്നെയില്ലെങ്കിലും ഒരു പാട് ഭാഷകളും ഗോത്രങ്ങളും ഉള്ള ഒരു രാജ്യം.
ഈ ചെറിയ രാജ്യം ലോകമെങ്ങും അറിയപ്പെട്ടുതുടങ്ങിയത് തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നില്‍ ആര്.യു.എഫ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ തുടങ്ങിയ ആഭ്യന്തരയുദ്ധം കാരണമാണ്. ആദ്യം വിപ്ളവശ്രമങ്ങളും പിന്നീട് പട്ടാളകലാപങ്ങളും യുദ്ധത്തിണ്റ്റെ നൈരന്തര്യം നിലനിര്‍ത്തിയ കഥയാണ് ഈ രാജ്യത്തിണ്റ്റേത്. ഏതൊരു യുദ്ധം പോലെത്തന്നെ ഇവിടെയും സാധാരണക്കാരണ്റ്റെ ജീവിതം ദുസ്സഹമായി. പട്ടിണിയും ക്ഷാമവും നിത്യജീവിതത്തിണ്റ്റെ ഭാഗമായ ഈ രാജ്യത്ത് യുദ്ധം ഉണ്ടാക്കിയ കെടുതികള്‍ അതിഭയങ്കരമായിരുന്നു. അഭയാര്‍ഥികളുടെ എണ്ണം പെരുകി. രണ്ടായിരത്തി ഒന്നില്‍ ആഭ്യന്തര യുദ്ധത്തിന് അറുതി വരുന്നതുവരെ ഈ അവസ്ഥ തുടര്‍ന്നു.
ഈ യുദ്ധത്തിണ്റ്റെ ഒരു പ്രത്യേകത കുട്ടിപ്പട്ടാളക്കാരുടെ വ്യാപകമായ ഉപയോഗമാണ്. ഇതില്‍ വിപ്ളവകാരികളെന്നോ മിലിറ്ററിയെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. രണ്ടുപേരും പറഞ്ഞ കാരണങ്ങള്‍ വിരുദ്ധമായിരുന്നെങ്കില്‍ കൂടി. ചെറിയ കുട്ടികളെ പിടികൂടി അവര്‍ക്ക് വ്യാപകമായി മയക്കുമരുന്നുകളും ചിലപ്പോള്‍ ഉത്തേജന പ്രസംഗങ്ങളും നല്കി അവരെക്കൊണ്ട് ഏറ്റവും ക്രൂരമായ കാര്യങ്ങള്‍ ചെയ്യിക്കുന്നതില്‍ മത്സരിച്ചു രണ്ട് ഗ്രൂപ്പുകളും. ഇങ്ങനെ പിടികൂടി കുട്ടിപ്പട്ടാളക്കാരനായി വാര്‍ത്തെടുക്കപ്പെട്ട കൂട്ടത്തില്‍ ഇസ്മയില്‍ ബീയും ഉണ്ടായിരുന്നു.
ഇന്നത്തെ കാലത്ത് യുദ്ധമെന്നാല്‍ വിമാനങ്ങളില്‍ നിന്നുള്ള ബോംബിങ്ങും അതില്‍ നിന്നുയരുന്ന തീജ്വാലകളും പോളിഞ്ഞുവീഴുന്ന കെട്ടിടങ്ങളും ഒക്കെ കൂടി ചേര്‍ന്നുള്ള വര്‍ണക്കാഴ്ചകളാണ്. എന്നാല്‍ ഇവിടെ യുദ്ധമെന്നാല്‍ അറും കൊലയാണ്. കണ്ണില്‍ കാണുന്ന എതിരാളികളെ അല്ലെങ്കില്‍ അങ്ങനെ തോന്നുന്നവരെ വെറുതെ വെടിവെച്ചിടലാണ്. ജീവനോടെ പിടിക്കപ്പെടുന്നവരെ അവരുടെ കണ്ണില്‍ തുറിച്ചുനോക്കിക്കൊണ്ട് കഴുത്തറക്കലാണ്. ഭാവനയിലുള്ള എതിരാളികളെ ദൂരെ നിന്ന് ബോംബിടുന്നതും തൊട്ടടുത്ത് നില്ക്കുന്ന കുട്ടികളേയും മുതിര്‍ന്നവരേയും എല്ലാം ദാക്ഷിണ്യലേശമില്ലാതെ വെടിവെച്ചിടുന്നതും രണ്ടാണല്ലോ.
ഉള്ളില്‍ റാപ് സംഗീതത്തിണ്റ്റെ ലഹരിയുമായി നടന്നിരുന്ന ഇസ്മയിലിണ്റ്റെ ഗ്രാമം ഒരു ദിവസം വിപ്ളവകാരികള്‍ ആക്രമിക്കുന്നു. ഒരൊറ്റ ദിവസം കൊണ്ട് ആ കുട്ടികളുടെ ജീവിതം ആകെ മാറിമറിഞ്ഞു. അവരുടെ പലായനം തുടങ്ങുകയായിരുന്നു. ഉള്ളില്‍ സംഗീതം മാത്രമുണ്ടായിരുന്ന, 'എല്ലാവരേയും സന്തോഷിപ്പിക്കുക മാത്രം ചെയ്യുന്ന ചന്ദ്രനെപ്പോലെയാകണം' എന്ന ഗ്രാമത്തിലെ ഒരു മുത്തശ്ശണ്റ്റെ വാക്കുകള്‍ ഉള്ളില്‍ എന്നും കൊണ്ടുനടന്നിരുന്ന ഒരു ബാലനില്‍ നിന്നും നൂറുകണക്കിനാളുകളെ അരുംകൊല ചെയ്യുന്ന ഒരു പോരാളിയിലേക്ക് അവന് മാറുകയായിരുന്നു. ഒടുവില്‍ യു.എന്‍ ണ്റ്റെ പുനരധിവാസ ക്യാമ്പില്‍ നിന്ന് വീണ്ടും വീണ്ടും യുദ്ധം ചെയ്യാന്‍ അല്ല വീണ്ടും വീണ്ടൂം കൊല്ലാന്‍ വേണ്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പോരാളിയായി അവന് മാറി. പന്ത്രണ്ടാം വയസ്സില്‍ പിടിക്കപ്പെട്ട് പതിനഞ്ചാം വയസ്സില്‍ യു.എന്‍ വഴി ലണ്ടനില്‍ എത്തിപ്പെടുന്നതുവരെയുള്ള കാര്യങ്ങളാണ് ഈ പുസ്തകത്തില്‍.
വിപ്ളവകാരികളുടെ ആക്രമണത്തില്‍ നിശ്ശേഷം നശിപ്പിക്കപെട്ടിരുന്ന ഗ്രാമങ്ങളില്‍ നിന്ന് ജീവന് ബാക്കിയായവര്‍ എങ്ങോട്ടെന്നറിയാതെ ഓടിപ്പോയിരുന്നു. വിപ്ളവകാരികളുടെ കണ്ണില്‍ പെടാതെ ഒളിച്ചുനടക്കുന്നതിനിടയില്‍ അഞ്ച് ദിവസങ്ങള്‍ ഒരു മനുഷ്യജീവിയെപ്പോലും കാണാതെ നിരന്തരമായി നടന്നതിനെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നു. വിശന്നു വലഞ്ഞപ്പോള്‍ ഇസ്മായിലും കൂട്ടുകാരും മുന്നില്‍ ചോളക്കതിര് തിന്നുന്ന കുട്ടിയുടെ കൈയില്‍ നിന്ന് അത് പിടിച്ചുവാങ്ങി പങ്കുവെച്ചു തിന്നുന്നു. ആവശ്യമാണല്ലോ നമ്മളെക്കൊണ്ട് എന്തും ചെയ്യിക്കുന്നത്.
ഉള്ളില്‍ കത്തിക്കാളുന്ന വിശപ്പ്. കൈയില്‍ എവിടെ നിന്നോ എടുത്തു സൂക്ഷിച്ച പൈസ ഉണ്ട്. എന്നാല്‍ വാങ്ങിക്കഴിക്കാന്‍ ഒന്നും ഇല്ല. ആരുമറിയാത്ത യുദ്ധത്തിണ്റ്റെ ഫലങ്ങള്‍. ആളുകളെ പരിചപ്പെടുന്നതിലെ രസം യുദ്ധം നഷ്ടപ്പെടുത്തിയതായി ഇസ്മായില്‍ പറയുന്നു. ആരേയും, ഒരു പന്ത്രണ്ട് വയസ്സുകാരന് കുട്ടിയെപ്പോലും വിശ്വസിക്കാന്‍ പറ്റാത്തതായി യുദ്ധം മാറ്റുന്നു, എന്ന് ഇസ്മായില്‍. ഓരൊ അപരിചിതനും ശത്രു ആയി മാറുന്നു.
അനന്തമായ അലച്ചിലിനിടയില്‍ വിപ്ളവകാരികളുടെ പിടിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നുമുണ്ട്, ഇസ്മായിലും കൂട്ടുകാരും. അങ്ങനെ ഒരിക്കല്‍ തോക്കുധാരികളായ കുറച്ചുപേര്‍ അവരെ പിടികൂടുന്നു. തോക്കിന് മുനയില്‍ നിര്‍ത്തി അവരെ കൊണ്ടുപോകുന്നത് പട്ടാളക്കാര്‍ താവളമടിച്ചിരിക്കുന്ന ഒരു ഗ്രാമത്തിലേക്കാണ്. ഏറെ നാളുകള്‍ക്കു ശേഷം അവര്‍ക്ക് നല്ല ഭക്ഷണം കിട്ടുന്നു. സായാഹ്നങ്ങളില്‍ പട്ടാളക്കാര്‍ ഫുട്ബോള്‍ കളിക്കുന്നു. സിനിമ കാണുന്നു. കുട്ടികള്‍ക്ക് ആദ്യമായി സുരക്ഷിതത്വ ബോധം തോന്നിത്തുടങ്ങുന്നു. വയറ് നിറച്ച് ഭക്ഷണവും പേടി കൂടാതെ ഉള്ള ദിവസങ്ങളും ഉറങ്ങാന്‍ കഴിയുന്ന രാത്രികളും. എന്നല്‍ ഇത് അധിക ദിവസങ്ങള്‍ നീണ്ടുനിന്നില്ല. പട്ടാളക്കാരോട് സ്നേഹവും കടപ്പാടും തോന്നിത്തുടങ്ങിയിരുന്ന അവരിലേക്ക് വിപ്ളവകാരികളോടുള്ള ദേഷ്യവും പകയും പകര്‍ന്നുകൊടുക്കാവുന്ന തരത്തിലാണ് ലെഫ്. ജബാടി പ്രസംഗിക്കുന്നത്. കൂട്ടത്തില്‍ റാംബോ പോലുള്ള യുദ്ധസിനിമകളും. തങ്ങളുടെ കുടുംബത്തേയും കൂട്ടുകാരേയും ഒക്കെ കൊന്നൊടുക്കിയ വിപ്ളവകാരികളോടുള്ള പക വളരെ വിദഗ്ദ്ധമായി മുതലെടുത്തുകൊണ്ട് അവരെ യുദ്ധത്തിലേക്ക് നയിക്കുകയാണ് പട്ടാളക്കാര്‍ ചെയ്യുന്നത്.
ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ തോക്ക് ഉപയോഗിക്കുന്നതില്‍ പ്രാവീണ്യം നേടുന്നു. ഓരോ ദിവസവും അവര്‍ ഓരോ ഗ്രാമങ്ങള്‍ ആക്രമിക്കുന്നു, വിപ്ളവകാരികളേയും അവരുടെ അനുഭാവികളായ ഗ്രാമീണരേയും വെടിവെച്ചിടുന്നു. ഓരോ ദിവസവും പുലര്‍ന്നിരുന്നത് അന്നത്തെ ആക്രമണം സ്വപ്നം കണ്ടുകൊണ്ടായിരുന്നു. ദിവസം അവസാനിച്ചിരുന്നതോ അന്നത്തെ കൊലപാതകങ്ങളുടെ കണക്കെടുപ്പില്‍ ഊറ്റം കൊണ്ടുമായി മാറി.
ഇതിനിടയില്‍ തടവുകാരായി പിടിക്കപ്പെടുന്ന വിപ്ളവകാരികളെ കഴുത്തറുത്ത് കൊല്ലുന്നതിലും അവര്‍ക്ക് പരിശീലനം നല്കപ്പെടുന്നു. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഒരാളെ കഴുത്തറുത്ത് കൊന്ന് ഇസ്മായില്‍ ഒന്നം സ്ഥാനം നേടുന്നു. അവരുടെ ജീവിതം ഒന്നുകില്‍ യുദ്ധത്തിലെ ആക്ഷന്‍, അല്ലെങ്കില്‍ യുദ്ധസിനിമകള്‍. സംസാരം യുദ്ധവും അതിലെ വീരസാഹസികതകളും മാത്രം. ഇടക്കിടക്ക് ലെഫ്. ജബാടിയുടെ ഉത്തേജകങ്ങളായ പ്രസംഗങ്ങളും. ഹാശിശും മരിജുവാനയും ഇഷ്ടം പോലെ. അവര്‍ ഒരിക്കലും ചിന്തിക്കാതിരിക്കാന്‍ പട്ടാളക്കാര്‍ വളരെ ശ്രദ്ധിച്ചു. അതില്‍ വിജയം കാണുകയും ചെയ്തു.
ഒടുവില്‍ സിയെറ ലിയോണിലെ കുട്ടിപ്പട്ടാളക്കാരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി അവര്‍ എത്തിപ്പെടുന്നത് യു.എന്‍ ണ്റ്റെ പുനരധിവാസ ക്യാമ്പിലാണ്. നല്ല ഭക്ഷണം, വസ്ത്രങ്ങള്‍, ഉറങ്ങാനും കളിക്കാനുമുള്ള സൌകര്യങ്ങള്‍. പക്ഷേ മയക്കുമരുന്ന് കിട്ടാനില്ല. ആക്രമിക്കാനും കൊല്ലാനുള്ള അടങ്ങാത്ത ത്വര അടക്കാന്‍ ഒരും മാര്‍ഗവുമില്ല. കുട്ടികള്‍ക്ക് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല, അത്. അവര്‍ രക്ഷപ്പെടാന്‍ ആവുന്നത് ശ്രമിച്ചു. അവിടത്തെ ഉപകരണങ്ങള്‍ അടിച്ച് തകര്‍ക്കുന്നു, വളണ്ടിയര്‍മാരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുന്നു.
അതിനിടയില്‍ അവിടത്തന്നെയുള്ള മറ്റു ചില കുട്ടികളെ അവര്‍ കാണുന്നു. അവരാകട്ടെ വിപ്ളവകാരികളുടെ കൂട്ടത്തില്‍ നിന്ന് ക്യാമ്പില്‍ എത്തിപ്പെട്ടവരായിരുന്നു. അവരെ കണ്ടതോടെ അവരുടെ പക സഹിക്കാന്‍ പറ്റാത്ത തരത്തിലായി. അവര്‍ തമ്മില്‍ ഒരു യുദ്ധം ക്യാമ്പില്‍ അരങ്ങേറുന്നു. ആറ് പേര് ക്യാമ്പില്‍ മരിച്ചു വീഴുന്നു.
കൃത്യമായ പരിചരണവും മരുന്നും ഈ കുട്ടികളില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ഇതിനിടയില്‍ ക്യാമ്പിലെ 'ഈസ്തര്‍' എന്ന നഴ്സില്‍ ഇസ്മായില്‍ തനിക്കില്ലാതെ പോയ സഹോദരിയെ കാണുന്നു. ജീവിതത്തില്‍ ആരും, ഒന്നും ബാക്കിയില്ലെന്ന അവസ്ഥയില്‍ നിന്ന് അവന് മാറുന്നു. ക്യാമ്പില്‍ സന്ദര്‍ശനത്തിന് വന്ന യു.എന്‍ അധികാരികളുടെ മുന്നില്‍ കലാപരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധാകേന്ദ്രമാവുന്നതുവഴി ഇസ്മായില്‍ 'ബെനിന്‍ ഹോം' എന്ന ആ പുനരധിവാസ കേന്ദ്രത്തിണ്റ്റെ വക്താവായി സംസാരിക്കന്‍ തെരഞ്ഞെടുക്കപ്പെടുന്നു. ഇതിനിടയിലാണ് യു.എന്‍ ണ്റ്റെ നേതൃത്വത്തില്‍ നടക്കുന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ സിയെറ ലിയോണിലെ കുട്ടിപ്പാട്ടാളക്കാരെക്കുറിച്ച് സംസാരിക്കാന്‍ ഇസ്മായില്‍ തിരഞ്ഞെടുക്കപ്പെടുന്നതും അതിണ്റ്റെ ഭാഗമായി ന്യൂയോര്‍ക് സന്ദര്‍ശിക്കുകയും ചെയ്യുന്നത്. അത് പിന്നീട് അമേരിക്കയുിലേക്ക് കുടിയേറാനും അവിടെ വിദ്യാഭ്യാസം തുടരാനും ഒക്കെ സാധ്യതകള്‍ തുറന്നുകൊടുക്കുന്നു. ഇസ്മായില്‍ ഇപ്പോള്‍ 'ബ്രൂക്ലിന്‍' ല്‍ താമസിക്കുകയും 'ഹ്യുമണ്‍ റൈറ്റ്സ് വാച്' എന്ന സംഘടനയ്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ഉള്ളില്‍ സ്വപ്നങ്ങള്‍ വിരിയുന്ന കാലത്ത് അങ്ങേയറ്റം ക്രൂരമായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന ഒരു കുട്ടിയുടെ ജീവിതമാണ് ഇത്. അവന് സ്വപ്നങ്ങള്‍ അനുഭവപ്പെടുന്നത് മൂന്ന് തലത്തിലാണ്. വിപ്ളവകാരികളുടെ ആക്രമണത്തില്‍ വീടും വീട്ടുക്കരും കൂട്ടുകാരും നഷ്ടപ്പെട്ടുള്ള അലച്ചിലിനിടയില്‍ അവനെ വേട്ടയാടുന്നത് യുദ്ധത്തിണ്റ്റെ ബീഭത്സമായ ചിത്രങ്ങളാണ്. സ്വയം പട്ടാളക്കാരനായതിന് ശേഷം അവന് സ്വപ്നങ്ങളില്‍ കാണുന്നത് സ്വയം അറുംകൊലകളെ ആസ്വദിക്കുന്ന ദൃശ്യങ്ങള്‍. പുനരിധിവാസ കാലത്തും അതിന് ശേഷവും കാണുന്നതോ സ്വയം യുദ്ധത്തിണ്റ്റെ ക്രൂരതകള്‍ക്ക് ഇരയാകുന്ന ഭയപ്പെടുത്തുന്ന ചിത്രങ്ങള്‍.
ഈ പുസ്തകം ശ്രദ്ധേയമാവുന്നത് അതിലെ അനുഭവങ്ങളുടെ പച്ചയായ ആവിഷ്കാരം കൊണ്ടാണ്. ആലങ്കാരികത ഒട്ടുമില്ലാത്ത തെളിമയുള്ള ഭാഷ. ഭാഷയിലെ മിതത്വം കാരണം അത് ഒരിക്കലും യുദ്ധത്തിനെ മഹത്തരമാക്കുന്നില്ല. ക്രൂരമായ സംഭവങ്ങള്‍ പോലും വിവരിച്ചത് വായിക്കുമ്പോള്‍ അതിനെതിരായ വികാരം തന്നെയാണ് ഉള്ളില്‍ നിറയുന്നത്. ഒരു ടിവി അഭിമുഖത്തില്‍ ഇസ്മായില്‍ പറയുന്നുണ്ട്, എല്ലാവരും യുദ്ധം മഹത്തരമെന്ന് വാഴ്ത്തുന്നു. എന്നാല്‍ യുദ്ധത്തില്‍ സജീവമായി പങ്കെടുത്ത ഞങ്ങള്‍ക്കറിയാം യുദ്ധത്തില്‍ മഹത്തരമായി ഒന്നുമില്ല. അതെ അത് പറയാന്‍ മറ്റാരേക്കാളും അര്‍ഹത ഇസ്മായിലിന് ഉണ്ട്.
പുസ്തകത്തിണ്റ്റെ പുറംചട്ട തന്നെ വളരെ ശ്രദ്ധേയവും പ്രതീകത്മകവും ആണ്. പത്തോ പന്ത്രണ്ടോ വയസ്സുള്ള ഒരു കുട്ടി. ധരിച്ചിരിക്കുന്നത് ട്രൌസറും ബനിയനും, തേഞ്ഞ് തീര്‍ന്ന, വള്ളി പൊട്ടിയ ഹവായ് ചപ്പല്‍. തോളില്‍ അത്യാധുനികമായ തോക്കും റോക്കറ്റ് ലൌഞ്ചെറും. ബഡ്ജറ്റിണ്റ്റെ അഞ്ചു ശതമാനത്തില്‍ താഴെ വിദ്യാഭ്യാസത്തിനും മുപ്പത് ശതമാനത്തോളം മിലിറ്ററിയ്ക്കുമായി ചിലവഴിക്കുന്ന നമ്മുടെ രാജ്യമടക്കമുള്ള എല്ലാവരുടേയും അവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു, ഇത്.
വാഷിംഗ്ടണ്‍ പോസ്റ്റ് 'ലോകത്തിലെ ഓരോരുത്തരും വായിച്ചിരിക്കേണ്ട ഒരു പുസ്തകം' എന്ന് ഇതിനെ പറ്റി പറയുന്നു. എന്നാല്‍ മലയാളത്തില്‍ ഈ പുസ്തകത്തെപ്പറ്റി അധികമൊന്നും കേട്ടിട്ടില്ല. ചെന്നൈയിലെ കേരളസമാജത്തിണ്റ്റെ കീഴില്‍ നടക്കുന്ന വായനക്കൂട്ടത്തില്‍ ഈ പുസ്തകം അവതരിപ്പിച്ചപ്പോള്‍ അവിടെ കൂടിയിരുന്ന ആരും തന്നെ പുസ്തകത്തെപ്പറ്റി കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. വായിക്കണമെന്ന് ആഗ്രഹം തോന്നുന്ന ആരിലെങ്കിലും പുസ്തകം എത്തിപ്പെടാന്‍ ഈ കുറിപ്പ് സഹായിച്ചെങ്കില്‍...
Wednesday, October 6, 2010
കേള്‍വിയുടെ ശ്ളഥസഞ്ചാരങ്ങള്‍
"മരിച്ചുകഴിഞ്ഞതിനുശേഷവും
എണ്റ്റെ മിഴികള്‍ തുറന്നുതന്നെയിരുന്നു.
നിനക്കായുള്ള കാത്തിരിപ്പ്ശീലമാണല്ലോ. "
ആബിദാ പര്വീന് എന്ന പാകിസ്ഥാനി സൂഫി/ഗസല്‍ ഗായികയുടെ ഒരു ഗസല്‍ തുടങ്ങുത് ഇങ്ങനെയാണ്. പ്രണയത്തില്‍ കാത്തിരിപ്പ് സ്വയം ഒടുങ്ങുമ്പോഴും ഒടുങ്ങാത്ത ഒന്നാണ്. വിരഹത്തിണ്റ്റെ തീയില്‍ സ്വയം എരിഞ്ഞില്ലാതാകുമ്പോഴും അവസാനിക്കാത്ത കാത്തിരിപ്പിണ്റ്റെ തീവ്രത ഇതിലും നന്നായി വരച്ചിടാന്‍ ആര്‍ക്ക് കഴിയും?
സൂഫികള്‍ ഉന്മാദികളാണ്. ആളിക്കത്തുന്ന പ്രണയത്തീയില്‍ സ്വയം ആഹുതി ചെയ്യുന്നതിലൂടെയാണ് അവര്‍ ആത്മസാക്ഷാത്കാരം തേടുന്നത്. ലൈലയോടുള്ള പ്രണയത്തില്‍ സ്വയം മറന്ന് സര്‍വവും ത്യജിച്ച് അനന്തമായി അലഞ്ഞ് മരുഭൂമില് സ്വയം ഇല്ലാതായ മജ്നുവിലേക്ക് നീളുന്നു, അവരുടെ വേരുകള്‍. പ്രണയം കാമുകിയോടുള്ളതാകട്ടെ, പരമകാരുണികനായ ദൈവത്തിനോടാവട്ടെ, ഉന്മാദമാണ് അതിണ്റ്റെ ഫലം. ഈ ഉന്മാദം സൂഫി സംഗീതത്തിണ്റ്റെ ആത്മാവാണ്.
എല്ലാം, ഈ ലോകത്തിനെത്തന്നെ, മറന്നുകൊണ്ടുള്ള തുറന്ന ആലാപനമാണ് ആബിദാ പര്‍വീണിണ്റ്റേത്. അടക്കിയ ശബ്ദം അവര്‍ക്കില്ല തന്നെ. ശബ്ദത്തിണ്റ്റെ വന്യമായ കയറ്റിറക്കങ്ങള്‍ ആ സംഗീതത്തിണ്റ്റെ ശക്തി.
ഇനി നമ്മുടെ കൊച്ചു കേരളത്തിലേക്ക് വരാം. വീടിണ്റ്റെ അടഞ്ഞ വാതിലിണ്റ്റെ പിറകില്‍ നില്പാണ് ഒരു പെണ്‍കൊടി. ഉള്ളില്‍ പ്രണയത്തിണ്റ്റെ മുഴു വസന്തം നിറയുമ്പോഴും ഒരു പുഞ്ചിരിപ്പൂ വിടര്‍ത്താനെ അവള്‍ക്കാകൂ. വേര്‍പാട് ഉള്ള് കരിക്കുമ്പോഴും ഒന്ന് കരയാന്‍ അവള്‍ക്കാവില്ല.
"വാസന്തപഞ്ചമി നാളില്‍
വരുമെന്നൊരു കിനാവ് കണ്ടു
കിളിവാതിലില്‍ മിഴിയും നട്ട്
കാത്തിരുന്നു ഞാന്‍"
ഇവിടെ പ്രണയത്തിലെ കാത്തിരിപ്പ് ഉള്ളില്‍ ഉമിത്തീയാണ്. ഒന്ന് ആളിക്കത്താന്‍ പോലുമാവാതെ നീറിപ്പിടിക്കുകയേ ഉള്ളു. ചൂട് മുഴുവന്‍ നെടുവീര്‍പ്പുകളായി പുറത്തുവിടാനേ ആവൂ. ഉന്മാദ ഭാവം അവള്‍ക്ക് അന്യമാണ്. അല്ലെങ്കില്‍ അവള്‍ക്ക് ഉന്മാദിയാവാന് ആവില്ല.
"ഓരോരോ കാലടിശബ്ദം
ചാരത്തെ വഴിയില്‍ കേള്‍ക്കെ
ചോരുമെന്‍ കണ്ണീരൊപ്പി
ഓടിച്ചെല്ലും ഞാന്‍. "
കാത്തിരിപ്പിണ്റ്റെ ആള് രൂപമായ ഒരു കഥാപാത്രത്തെ എം.ടി. നമുക്കു തന്നിട്ടുണ്ട്. ഓരോ സീസണ് എത്തുമ്പോഴും പുതിയ വസ്ത്രങ്ങളില്‍, പുതുക്കിയ, മിനുക്കിയ നിറങ്ങളില്‍ സഞ്ചാരികളെ കാത്തിരുന്ന നൈനിത്താളിനൊപ്പം ഒരേയൊരു സഞ്ചാരിക്കായ് നിരന്തരമായി കാത്തിരുന്ന വിമലടീച്ചര്‍. സീസണ് കഴിഞ്ഞ് അവസാനത്തെ യാത്രികനും മടങ്ങുമ്പോള്‍ തണുത്തുറഞ്ഞ സ്വന്തം കൂട്ടിലേക്ക് തിരിച്ചെത്തുന്നു. നീണ്ട ശീതകാലനിദ്രയില്‍ വീണ്ടുമൊരു കാത്തിരിപ്പിനായ്, "വരും, വരാതിരിക്കില്ല.." എന്ന മരിക്കാത്ത പ്രതീക്ഷയോടെ.
നമുക്ക് പ്രണയഗാനങ്ങളുണ്ട്, വിരഹഗാനങ്ങളുണ്ട്, വിഷാദഗാനങ്ങളുണ്ട്. എന്നാല്‍ പ്രണയവും വിരഹവും വിഷാദവും അതിനെയൊക്കെ അതിജീവിക്കു പ്രതീക്ഷയും ഇത്രയും സമ്മോഹനമായി സമ്മേളിച്ചിട്ടുള്ള പാട്ടുകള്‍ വിരളമാണ്. ഭാസ്കരന്മാഷുടെ വരികളില്‍ പ്രണയത്തിണ്റ്റെയും പ്രതീക്ഷയുടെയും ഒരു കടല്‍ തന്നെയുണ്ട്. കടലിണ്റ്റെ ആഴമറിഞ്ഞുള്ള ഈണവും. നേരത്തെ പറഞ്ഞ ഉന്മാദാവസ്ഥയില്നിന്ന് വ്യത്യസ്ഥമായി പുറത്തേക്ക് സ്വതന്ത്രമായി ഒഴുകാന്‍ വയ്യാത്ത അടക്കിപ്പിടിച്ച പ്രണയം, അതിണ്റ്റെ സാന്ദ്രത ജാനകിയമ്മയുടെ ആലാപനത്തിലുണ്ട്.
ഭാസ്കരന്മാഷ്-ബാബുക്ക കൂട്ടുകെട്ടിണ്റ്റെ കാലാതീതമായ ഗാനങ്ങള്‍ പാടി അനശ്വരങ്ങളാക്കിയതില്‍ യേശുദാസിനേക്കാള്‍ ഒരുപടി മുകളിലാണ് ജാനകിയമ്മയുടെ സ്ഥാനം, എണ്റ്റെ നോട്ടത്തില്‍. പ്രത്യേകിച്ചും ആലാപനത്തിണ്റ്റെ വൈകാരികാംശത്തില്‍ ജാനകിയമ്മ യേശുദാസിനെ വെല്ലുന്നു. എടുത്തുപറയേണ്ടതില്ലാത്ത നിരവധി ഗാനങ്ങളുടെ ആലാപനത്തില്‍ ഈ ഭാവതീവ്രത അനുഭവിച്ചറിയാന്‍ പറ്റും. ആന്ധ്രയിലെ ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന്, മലയാളം കഷ്ടിച്ച് സംസാരിക്കാന്‍ മാത്രമറിയുന്ന ജാനകിയമ്മ നമ്മള് മലയാളികളേക്കാള്‍ വലിയ മലയാളിയായത് ഇത്തരം ഗാനങ്ങളിലൂടെയാണ്.
ഇതിന് നേരെ വിപരീതത്തിലാണ് ഇനിയൊരു ഗാനത്തിണ്റ്റെ നില്പ്. വീണ്ടും ബാബുക്ക. ഇത്തവണ രചന വയലാറിണ്റ്റേത്. ഗായിക സുശീലാമ്മയും. സിനിമ അഗ്നിപുത്രി.
"കണ്ണുതുറക്കാത്ത ദൈവങ്ങളേ
കരയാനറിയാത്ത ചിരിക്കാനറിയാത്ത
കളിമണ്‍ പ്രതിമകളേ
മറക്കൂ നിങ്ങളീ ദേവദാസിയെ
മറക്കൂ.. മറക്കൂ. "
നമ്മുടെ വൈകാരിക പ്രപഞ്ചത്തില്‍ എവിടെ അടയാളപ്പെടുത്തും ഈ ഗാനത്തിണ്റ്റെ സ്ഥാനം.
ഇതൊരു പരാതിയല്ല, പരിദേവനവുമല്ല. ഈ വരികളില്‍ ദു:ഖമില്ല, തീവ്ര ദു:ഖത്തിണ്റ്റെയും അപ്പുറത്തുള്ള കടുത്ത മരവിപ്പ് മാത്രം. പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ എന്നും നേരിട്ടിട്ടുള്ള ക്രൂരമായ ഒരു സത്യം സ്വന്തം ജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞപ്പോള്‍ നടത്തുന്ന ഒരു പ്രസ്താവനയാണിത്. എന്നാല്‍ വെറുമൊരു പ്രസ്താവനയല്ല താനും. ദൈവത്തിനെ പരസ്യവിചാരണ ചെയ്യുന്ന വേളയില്‍ നടത്തുന്ന, അനുഭവത്തില്‍ നിന്നുരുവം കൊണ്ട ഒരു സത്യപ്രസ്താവന.
ഒരിക്കലും കണ്ണുതുറക്കുകയില്ലെറിയുന്ന ദൈവങ്ങളെയാണ് വിളിക്കുന്നത്. പരസ്യമായ ഒരു വേദിയില്‍ വെച്ച്, കണ്ണും കാതും തുറന്നിരിക്കുന്ന, കരയാനും ചിരിക്കാനുമറിയുന്ന പച്ച മനുഷ്യരുടെ മുന്നില്‍ വെച്ച്. ദൈവം കേള്‍ക്കുകയില്ലെന്ന് ഉറപ്പുള്ള പാട്ടുകാരി, വിളിക്കുന്നത് ദൈവത്തിനെയാണെങ്കിലും, ആ വിളി മുന്നിലിരിക്ക്ന്ന മനുഷ്യരുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങാന്‍ ഉദ്ദേശിച്ചുള്ളതാണ്.
ഈ വിളി വരുന്നത് മരവിപ്പ് ബാധിച്ച ഒരു ഹൃദയത്തില്‍നിന്നാണ്. വികാരലേശമില്ലാത്ത മനസ്സും തണുത്ത് മരവിച്ചുപോയ ശരീരവും മാനുഷികമായ ചോദനകളോട് പ്രതികരിക്കാനാകാത്ത വിധം വെറുങ്ങലിച്ചു പോയിരിക്കുന്നു. ഇങ്ങനെയുള്ള മനസ്സിന് ദെവത്തോട് ഒന്നും പറയാനില്ല. പറയാനുള്ളത് മനുഷ്യരോട്; കരയാനും ചിരിക്കാനുമറിയാത്ത, വെറും കളിമപ്രതിമകള്‍ മാത്രമായ് മാറിയ ദെവങ്ങളെക്കുറിച്ച്. മറ്റുള്ളവര്‍ക്ക് സുഗന്ധമേകിക്കൊണ്ട് സ്വയം എരിഞ്ഞു തീര്‍ന്നത് അറിയാതെപോയ ദൈവങ്ങള്‍. കണ്ണീരില്‍ മുങ്ങിയ തുളസിക്കതിരായ് കാല്ക്കല് വീണിട്ടും കാണാതെ കടന്നു പോയ ദൈവങ്ങള്‍.
വയലാറിണ്റ്റെ കടുത്ത ഭൌതിക നിലപാടും മനുഷ്യരിലുള്ള അടങ്ങാത്ത വിശ്വാസവുമൊക്കെ അതിണ്റ്റെ ഔന്നത്യത്തില്‍ ഈ വരികളിലുണ്ട്. തികഞ്ഞ യുകതിവാദിയായ കവിയുടെ കേവലയുക്തിക്കതീതമായ നിലപാട്. കേവലയുക്തിവാദവും ഒരു കവിയുടെ യുക്തിചിന്തയും രണ്ടാവാതെ തരമില്ലല്ലോ!
നമ്മുടെ വൈകാരികാവസ്ഥകളോട് പുറം തിരിഞ്ഞുനില്ക്കു ഈ പാട്ടിണ്റ്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് ഒരു തികഞ്ഞ വെല്ലുവിളി തയൊയിരുന്നിരിക്കണം. ആ വെല്ലുവിളി ഏറ്റെടുത്ത് തികഞ്ഞ തന്മയത്തോടെ ചെയ്ത് നമുക്ക് എക്കാലത്തേയും മികച്ച, വ്യത്യസ്തമായ ഒരു പാട്ട് തന്നു, ബാബുക്ക.
എടുത്തു പറയേണ്ടു മറ്റൊരു കാര്യം പാട്ടിണ്റ്റെ ആലാപനത്തിലെ വ്യതിരിക്തതയാണ്. വരികളിലെ നിര്‍മമതയും ഈണത്തിലെ നിര്‍വികാരതയും കൃത്യമായി, വ്യക്തമായി പ്രതിഫലിക്കുന്നു, സുശീലാമ്മയുടെ ശബ്ദത്തില്‍. തണ്റ്റെ പതിവ് ശൈലിയില്‍ നിന്ന് മാറി ശബ്ദത്തെ കരിങ്കല്ലിണ്റ്റെ പ്രതലത്തിന് സമാനമാക്കിയിരിക്കുന്നു, ഈ പാട്ടില്‍. തികച്ചും റൊമാണ്റ്റിക് ശബ്ദത്തിനുടമയായ സുശീലാമ്മ നടത്തിയ ഈ വേറിട്ട് നടപ്പ് പാട്ടിണ്റ്റെ സ്രഷ്ടാക്കളേയും അതിശയിപ്പിച്ചിരിക്കാനാണ് സാധ്യത. സ്വാഭാവികമായി പ്രകമ്പിതമാണ് സുശീലാമ്മയുടെ ശബ്ദം. അതില്‍ നിന്ന് വ്യത്യസ്തമായി ശബ്ദം തികച്ചും ഫ്ളാറ്റാണ് ഇതില്‍. ശബ്ദത്തിന് നിറമുണ്ടെങ്കില്‍ തീരെ കളര്‍ഫുള്‍ അല്ലാത്തതാണ് ഈ പാട്ടിണ്റ്റെ ആലാപനമെന്ന് എണ്റ്റെ പക്ഷം..
ഈ ഒരു രീതി എങ്ങനെ സാധിച്ചു എന്നറിയാന്‍, സുശീലാമ്മയുമായി സംസാരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സ്വന്തം കരള്‍ പറിച്ചെടുത്ത് അത് പാട്ടുകളുടെ ആലാപനത്തിലൂടെ നമുക്ക് കാണിച്ചു തന്നിട്ടുണ്ട് ബാബുക്ക. ഈ പാട്ട് ചെയ്യുമ്പോഴും അത് കൃത്യമായി പാടി പഠിപ്പിക്കാന്‍ ബാബുക്ക മനസ്സ് വെച്ചിരിക്കുമെന്ന് ഉറപ്പ്. താന്‍ എന്ത് ഉദ്ദേശിക്കുന്നു എന്ന് പാടി കേള്‍പ്പിച്ചു തരാന്‍ എന്നും ബാബുക്ക ശ്രദ്ധിച്ചിരുന്നു എന്ന് ജാനകിയമ്മ നേരില്‍ പറഞ്ഞു കേട്ടതുമാണ്. സുശീലാമ്മയോട് നേരില്‍ ചോദിച്ചറിയാന്‍ ഇതുവരെയും സാധിച്ചില്ല. ചെന്നയില്‍ നിന്ന് സ്ഥലം മാറിയതും അത്ര എളുപ്പം എത്തിപ്പിടിക്കാന്‍ കഴിയാത്ത അവരുടെ രീതികളും ശ്രമം വിജയിക്കാതിരിക്കാന്‍ കാരണമാണ്.
ജാനകിയമ്മയുടെ രീതികള്‍ അങ്ങനെയല്ല. മലയാളഗാനങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും സ്രഷ്ടാക്കളെക്കുറിച്ചും എത്ര നേരം വേണമെങ്കിലും സംസാരിക്കാന്‍ അവര്‍ തയ്യാറാണ്. ആദ്യമായി കാണുകയായിട്ടും മുന്‍പരിചയമില്ലാതിരുന്നിട്ടും എത്ര മണിക്കൂറുകളാണ് ഒരിക്കല്‍ സംസാരിച്ചിരുന്നത്. എത്ര പാട്ടുകളാണ് മൂളിത്തന്നത്. ഉള്ളില്‍ നിലാവ് പരത്തുന്ന ഓര്‍മകള്‍. ഈ കുറിപ്പിനു വേണ്ടിത്തന്നെ ചോദിച്ച എല്ലാ കാര്യങ്ങള്‍ക്കും മകണ്റ്റെ ഇ-മെയില്‍ വഴി മറുപടി തരാന്‍ അവര്‍ തയ്യാറായി.
ഒരു പാട്ടില്‍ വികാരങ്ങളുടെ ഒരു പ്രപഞ്ചം തന്നെ. ഇനി ഒന്നില്‍ വികാരങ്ങളുടെ മരുപ്പറമ്പ്. ഒന്നില്‍ പ്രണയത്തിണ്റ്റെ ശാദ്വല ഭൂമിക. ഇനിയൊന്നില്‍ നട്ടാല്‍ മുളപൊട്ടാത്ത മൊട്ടക്കുന്ന്. ഒന്നില്‍ പ്രതീക്ഷയുടെ അനന്തനീലിമ. മറ്റൊന്നില്‍ എല്ലാ പ്രതീക്ഷയും മരിച്ച കണ്ണിലെ വിറങ്ങലിച്ച ശൂന്യത. ഇങ്ങനെ വൈരുദ്ധ്യമാര്‍ന്ന മനുഷ്യമനസ്സിണ്റ്റെ അവസ്ഥകളെ ഇത്ര കൃത്യമായി പകര്ന്നുതരാന് കഴിഞ്ഞ ബാബുക്കയുടെ സംഗീതത്തിനു മുമ്പില്‍ ഒരിക്കല്‍ക്കൂടി തലകുനിക്കുന്നു. ഒരു ഒക്ടോബര്‍ ഏഴ് കൂടി. ആ മഹാ സംഗീതകാരണ്റ്റെ ഓര്‍മയ്കുമുമ്പില്‍ ചൂടിക്കുന്ന പൂക്കളായി ഈ കുറിപ്പ് സമര്‍പ്പിക്കുന്നു.
വാല്‍ക്കഷ്ണം: ഈയടുത്ത കാലത്തൊരു ഇണ്റ്റര്‍വ്യുവില്‍ ഗായകന് ഹരിഹരനോട് പല ചോദ്യങ്ങള്‍ ചോദിച്ച കൂട്ടത്തില്‍ ഒരു പതിവ് ചോദ്യം ഉണ്ടായിരുന്നു. കടന്നുപോയ സംഗീതകാരന്മാരില് ആരുടെയെങ്കിലും പാട്ടുകള്‍ പാടാന്‍ കഴിഞ്ഞില്ലല്ലോ എന്ന ഖേദമുണ്ടോ എന്ന്. ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഗായകരില്‍ പ്രതിഭ കൊണ്ട് ഏറ്റവും മുന്നില്‍ നില്ക്കുന്നു എന്ന് ഞാന്‍ കരുതുന്ന അദ്ദേഹത്തിണ്റ്റെ മറുപടി ഇങ്ങനെയായിരുന്നു. 'മദന്‍ മോഹന്‍, എസ്.ഡി ബര്മന്, ബാബുരാജ്'. നമ്മുടെ സ്വന്തം ബാബുക്കയുടെ പേര് ഹരിഹരന് പറഞ്ഞുകേട്ടപ്പോള്‍ തോന്നിയ അഭിമാനം പറഞ്ഞറിയിക്കുക വയ്യ.
Subscribe to:
Posts (Atom)