Friday, July 20, 2012

ഏക്‌ അകേല ഇസ്‌ ശഹര്‍ മേ

അതൊരു മെയ്‌ മാസമായിരുന്നു. വേനലിണ്റ്റെ ചൂടും വേവും ഇടവപ്പാതിയ്ക്ക്‌ പെയ്തൊഴിയാന്‍ ഒരുങ്ങിയിരുന്ന സമയം. അതുവരെ പശ്ചിമഘട്ടം താണ്ടിയിട്ടില്ലാത്ത ഒരു കറുത്ത്‌ മെലിഞ്ഞ ചെറുപ്പക്കാരന്‍ ബോംബെയിലേക്ക്‌ വണ്ടി കയറി. അപ്രതീക്ഷിതമായി വന്നെത്തിയ ഒരു നിയമന ഉത്തരവില്‍ പറഞ്ഞിരുന്നത്‌ ബോംബെ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യാനായിരുന്നു. പലവഴിയിലുള്ള അന്വേഷണത്തിനൊടുവില്‍ ബോംബെ എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന ഒരാളുടെ മേല്‍വിലാസം കിട്ടി. നാട്ടിലുണ്ടായിരുന്ന അദ്ദേഹത്തിണ്റ്റെ കൂടെയാണ്‌ യാത്ര തിരിച്ചത്‌. 

എന്നോ എഴുതിയ ഒരു പരീക്ഷയും അതിനുശേഷം പങ്കെടുത്തിയ ഇണ്റ്റര്‍വ്യൂ ഒന്നും ഉള്ളില്‍ ഒരു ആത്മവിശ്വാസവും തന്നിരുന്നില്ല. ജോലി കിട്ടാനുള്ള എളുപ്പവഴി എന്ന നിലയില്‍ കണക്ക്‌ വിഷയമായെടുത്ത്‌ പഠിച്ചെങ്കിലും കണക്ക്‌ ഒരു ഇഷ്ടവിഷയമായില്ല ഒരിക്കലും. എഴുത്ത്‌ പരീക്ഷയില്‍ രണ്ട്‌ പേപ്പര്‍ കണക്കും ഫിസിക്സും. പിന്നെ രണ്ട്‌ പേപ്പര്‍ ഇംഗ്ളീഷും പൊതുവിജ്ഞാനവും. അവസാനം പറഞ്ഞ രണ്ട്‌ പേപ്പര്‍ നന്നായി ചെയ്തിരുന്നെങ്കിലും അത്‌ മതിയാകുമോ എന്ന സംശയം തീര്‍ച്ചയായും ഉണ്ടായിരുന്നു. പക്ഷേ നിയമന ഉത്തരവ്‌ വന്നപ്പോള്‍ ശരിക്കും ഞെട്ടി. കൂടെ പഠിച്ച, നല്ല വിദ്യാര്‍ത്ഥികള്‍ എന്ന്‌ പേരെടുത്ത പലര്‍ക്കും കിട്ടിയില്ല. അത്ഭുതം എന്ന പോലെ എനിക്ക്‌ കിട്ടുകയും ചെയ്തു. 

 പരിചയമില്ലാത്ത ഏതൊക്കെയോ വഴിയിലൂടെയാണ്‌ യാത്ര. പുറത്തെ തിളച്ചുമറിയുന്ന ചൂട്‌ അറിഞ്ഞതേയില്ല. നാടും വീടും വിടുന്നതിണ്റ്റെ സങ്കടം ഉണ്ടാക്കിയ ഉള്ളുരുക്കത്തിണ്റ്റെ ചൂട്‌ അതില്‍ കൂടുതലായിരുന്നു. നാട്ടിലെ യുവജന ക്ളബ്ബും, നാടകവും, കൈയെഴുത്ത്‌ മാസികയും, രാഷ്ട്രീയ പ്രവര്‍ത്തനവും ഒക്കെ ദിവസങ്ങളെ അന്തമില്ലാത്ത പകലുകളാക്കിയിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഉണ്ടായ ചെറിയൊരു തിരിച്ചടി കാരണം നാട്ടില്‍ നിന്ന്‌ മാറിനില്‍ക്കാനുള്ള അവസരം ഒത്തുവന്ന സമയം നന്നായെന്നുള്ള ആലോചന മാത്രമായിരുന്നു, ഒരു ആശ്വാസം. കടന്നുപോയ സംസ്ഥാനങ്ങള്‍ സ്റ്റേഷനുകളുടെ പേരെഴുതിയ ബോര്‍ഡുകളില്‍ പ്രതിഫലിച്ചിരുന്നത്‌ കണ്ണുകള്‍ മാത്രം കണ്ടു. 

കൊങ്കണ്‍ പാത ഇല്ലാതിരുന്ന അക്കാലത്ത്‌ തമിഴ്‌ നാടും ആന്ധ്രയും കര്‍ണാടകയും പിന്നിട്ടാണ്‌ മഹാരാഷ്ട്രയിലെത്തുന്നത്‌. കോയമ്പത്തൂറ്‍, ജോലാര്‍പേട്ട, ആന്ധ്രയിലെ റെനിഗുണ്ട, ഗുണ്ടക്കല്‍ താണ്ടി ഡൂണ്ട്‌ വഴി കല്യാണിലെത്തി വി. ടി. സ്റ്റേഷനിലേക്കുള്ള വഴിയില്‍ (ഇപ്പോഴത്തെ സി.എസ്‌.ടി ) ദാദറില്‍ ആണ്‌ ഇറങ്ങിയതെന്നതൊക്കെ പിന്നീടുള്ള നിരന്തര യാത്രകളില്‍ മനസ്സിലായി. 

അന്ന്‌ പുലര്‍ച്ചെ ദാദറില്‍ ഇറങ്ങിയ ശേഷം രഘുവേട്ടണ്റ്റെ, വസായ്‌ റോഡിലുള്ള വാടകവീട്ടിലാണെത്തിയത്‌. റോഡില്‍ നിന്ന്‌ കറുത്ത ചതുപ്പ്‌ പോലുള്ള മണ്ണിലിറങ്ങി അദ്ദേഹത്തിണ്റ്റെ ഒന്നാം നിലയിലുള്ള വീട്ടിലെത്തി. വീടെന്നുള്ള എണ്റ്റെ അതുവരെയുള്ള അറിവ്‌ എത്രമാത്രം അപര്യാപ്തമാണെന്ന്‌ ഞാന്‍ വേഗം മനസ്സിലാക്കി. ഒരു കിടപ്പുമുറി മാത്രമുള്ള വീട്ടില്‍ രഘുവേട്ടനും ഭാര്യയും രണ്ട്‌ ചെറിയ കുട്ടികളും. കുളി മുറി എന്ന്‌ പറയാവുന്ന ഒരു മുറി. ഒരു കുടുസ്സ്‌ മുറിയാണ്‌ കക്കൂസ്‌. ആദ്യദിവസം തന്നെ ശ്വാസം മുട്ടി. വൈകീട്ട്‌ പുറത്തിറങ്ങിയപ്പോഴാണ്‌ ആ കുടുസ്സ്‌ കക്കൂസ്‌ എത്ര മാത്രം ആര്‍ഭാടം ആണെന്ന്‌ മനസ്സിലായത്‌. 

നാട്ടിനടുത്തുള്ള ഒരു കുടുംബം ഉണ്ടെന്ന്‌ പറഞ്ഞ്‌ രഘുവേട്ടന്‍ വൈകുന്നേരം എന്നെ കൂട്ടി പുറത്തിറങ്ങി. തലേ ദിവസം മഴ പെയ്തിരുന്നു. കുഴഞ്ഞു കിടക്കുന്ന കറുത്ത ചളിയിലും വൃത്തികേടുകളിലും പുളഞ്ഞുകളിക്കുന്ന പന്നികള്‍. മലവും മൂത്രവും കൂടിക്കലര്‍ന്ന വൃത്തികെട്ട മണം. ഓരോ ചുവടുകളിലും നിലത്ത്‌ നോക്കി നടന്നില്ലെങ്കില്‍ അമേദ്യത്തില്‍ ചവിട്ടിപ്പോകും. ഇരുവശത്തും വെളിക്കിരിക്കുന്ന കുട്ടികള്‍ റോഡുകളെന്നുപറയുന്ന പാതകളെ 'മല'മ്പാതകള്‍ ആക്കിമാറ്റിയിരിക്കുന്നു. ആദ്യദിവസം തന്നെ അവിസ്മരണീയം. നാടുവിട്ട്‌ ഈ നാട്ടില്‍ എത്തിയതിണ്റ്റെ സങ്കടം കെട്ട്‌ പൊട്ടിച്ച്‌ പുറത്ത്‌ ചാടിയത്‌ ഉറങ്ങാന്‍ കിടന്നപ്പോള്‍. ശബ്ദം പുറത്തു വരാതെ കരഞ്ഞു. 

നാട്ടില്‍ മഴ ഒരു ഉത്സവം ആയിരുന്നു. മഴക്കാലം, ഈറന്‍ തുണിയുടെ, ജലദോഷത്തിണ്റ്റെ, പനിയുടെ ഒക്കെ കാലമായിരുന്നു. പക്ഷേ ഒരു കുരുമുളക്‌ കഷായത്തില്‍ നില്‍ക്കുന്ന പനിയും ജലദോഷവും ആയിരുന്നു, അത്‌. ഇപ്പോഴത്തെ പോലെ ഡെങ്കിയും ചിക്കന്‍ ഗുനിയയും ഒന്നും പോലെ ഭീകരന്‍മാര്‍ ആയിരുന്നില്ല. നടപ്പാതകളില്‍ വെള്ളം ഒഴുകാറുണ്ടായിരുന്നു. പക്ഷേ അടിതെളിയുന്ന, പരല്‍ മീനുകള്‍ നൃത്തം ചെയ്യുന്ന വെള്ളമായിരുന്നു, അത്‌. ഇപ്പോള്‍ വെള്ളം ഒഴുകിപ്പോകുന്നില്ല. കെട്ടിക്കിടപ്പാണ്‌. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ മാത്രമല്ല, എല്ലാ കീടങ്ങളും നിറയും, പെരുകും. വെള്ളം മാത്രമല്ല, മറ്റു പലതും ഒഴുകാതെ കെട്ടിക്കിടക്കുകയല്ലേ നമ്മുടെ നാട്ടിലെന്ന്‌ സംശയം. 

പിറ്റേ ദിവസം രഘുവേട്ടണ്റ്റെ കൂടെ പുറപ്പെട്ടു. കലീനയിലേക്ക്‌ പോകുന്ന അദ്ദേഹത്തിണ്റ്റെ കൂടെ ഇലക്ട്രിക്‌ ട്രെയിനില്‍ കയറി. അത്‌ മറ്റൊരു അനുഭവം ആയിരുന്നു. തീപ്പെട്ടിയില്‍ കൊള്ളി അടുക്കിവെച്ചതു പോലെ ആളുകള്‍ നിറഞ്ഞു നില്‍ക്കുന്ന വണ്ടി എല്ല ഭാവനയ്ക്കും അപ്പുറമായിരുന്നു. ഭൂമിയിലും ആകാശത്തുമല്ലാതെ നിന്നാലും ലക്ഷ്യത്തിലെത്താമെന്ന്‌ ആദ്യത്തെ യാത്രയില്‍ തന്നെ മനസ്സിലായി. വണ്ടിയില്‍ കയറുമ്പോള്‍ കൂടിനില്‍ക്കുന്ന ആളുകളുടെ ഇടയില്‍ എത്തിക്കിട്ടിയാല്‍ മതി. വണ്ടിക്കുള്ളില്‍ എത്തുന്ന കാര്യം അറിയാതെ നടന്നുകൊള്ളും. അതുപോലെ വണ്ടിയില്‍ നിന്ന്‌ പുറത്തിറങ്ങുന്ന കാര്യവും. താഴെ വീഴാതെ നോക്കണമെന്ന്‌ മാത്രം. താഴെ വീണെങ്ങാന്‍ പോയാല്‍ കാലപ്പഴക്കം കാരണം കുഴഞ്ഞുപോയ പഞ്ഞി തലയണ പരുവത്തിലാകും. 

വില്ലേ പാര്‍ലേ സ്റ്റേഷനില്‍ ഇറങ്ങി. എയര്‍പോര്‍ട്ടില്‍ എത്തേണ്ട വഴി രഘുവേട്ടന്‍ പറഞ്ഞു തന്നിരുന്നു. ബസ്‌ പിടിച്ച്‌ എയര്‍പോര്‍ട്ടില്‍ എത്തി. ജോലിയില്‍ ചേരേണ്ട ചടങ്ങുകള്‍ തീര്‍ത്തു. എനിക്ക്‌ മുമ്പേ ഒന്നുരണ്ട്‌ പേര്‍ ചേര്‍ന്നിരിക്കുന്നു. ഒരു തമിഴന്‍, ഒന്നുരണ്ട്‌ ബംഗാളികള്‍, ഒരു യു. പി. ക്കാരന്‍. അങ്ങനെ. പരിചയപ്പെടല്‍ കഴിഞ്ഞു. മോശമില്ലാതെ ഇംഗ്ളീഷ്‌ എഴുതിയിരുന്ന എനിക്ക്‌, പക്ഷേ സംസാരം അത്ര എളുപ്പം വഴങ്ങിയില്ല. ഡിഗ്രി അവസാന പരീക്ഷയുടെ ഇംഗ്ളീഷ്‌ പേപ്പറില്‍ ജൂലിയസ്‌ സീസറിനെക്കുറിച്ചുള്ള പ്രബന്ധം എഴുതുന്നത്‌ വായിച്ച്‌ ഇന്‍വിജിലേറ്റര്‍ ആയി വന്ന സാര്‍ പുറത്ത്‌ വന്ന്‌ അഭിനന്ദിച്ചത്‌ ഒരു സുഖമുള്ള ഓര്‍മ്മയാണിപ്പോഴും. എന്നാല്‍ ആ അഹങ്കാരത്തിണ്റ്റെ മുഖത്ത്‌ ചെളി തെറിച്ച അനുഭവം. 

പക്ഷേ ആരും മെച്ചമായിരുന്നില്ല. അവര്‍ സംസാരിക്കുന്നത്‌ കേട്ടപ്പോള്‍ ഞാന്‍ ആത്രം മോശമല്ലെന്ന്‌ തോന്നി. പക്ഷേ നാലഞ്ച്‌ മാസം കൊണ്ട്‌ ഇംഗ്ളീഷ്‌ സംസാരത്തിണ്റ്റെ കാര്യത്തില്‍ എല്ലാവരേയും കടത്തിവെട്ടി. അന്നത്തെ പ്രശസ്തമായ മദ്രാസ്‌ പ്രസിഡന്‍സി കോളേജില്‍ പഠിച്ചു വന്ന അയ്യര്‍ ഒഴികെ എല്ലാവരേയും. എഴുതുന്നതും സംസാരിക്കുന്നതും രണ്ടാണെന്ന്‌ എനിക്ക്‌ മനസ്സിലായത്‌ ഈ ദിവസങ്ങളിലായിരുന്നു. പിന്നീട്‌ ജോലിയില്‍ ചേര്‍ന്ന സിന്ധിക്കാരി പെണ്‍കുട്ടിയുടെ പച്ചവെള്ളം പോലെയുള്ള ഇംഗ്ളീഷ്‌ ഭാഷണം കേട്ട്‌ തല കുനിഞ്ഞിരുന്നു. പിന്നീട്‌ തല ഉയര്‍ന്നത്‌ അവളുടെ ഒരു അപേക്ഷ തെറ്റ്‌ തിരുത്താന്‍ കൈയില്‍ തന്നപ്പോഴാണ്‌. സുന്ദരമായി ഇംഗ്ളീഷ്‌ സംസാരിച്ചിരുന്ന അവള്‍ക്ക്‌ തെറ്റ്‌ കൂടാതെ ഒരു വരി തികച്ചുമെഴുതാന്‍ വയ്യായിരുന്നു. 

ബംഗാളികളെ കൂടെ കിട്ടിയപ്പോള്‍ വലിയ സന്തോഷമാണ്‌ തോന്നിയത്‌. കഴിയുന്നതും അവരോട്‌ സംസാരിക്കാന്‍ ശ്രമിച്ചു. അറബി കഥയിലെ മുകുന്ദന്‍ ചൈനക്കാരിയെ കണ്ടത്‌ പോലത്തെ ഒരനുഭവം. പറയാന്‍ ധാരാളമുണ്ടായിരുന്നു. ബിമല്‍മിത്രയുടേയും വിഭൂതിഭൂഷണ്‍ ബന്ധോപാധ്യായയുടെ കഥാപാത്രങ്ങളെക്കുറിച്ച്‌. സത്യജിത്‌ റായിയുടെയും ഋത്വിക്‌ ഘട്ടക്കിണ്റ്റേയും സിനിമയെക്കുറിച്ച്‌. പക്ഷേ പെട്ടെന്ന്‌ തന്നെ നിരാശ പിടികൂടി. ബംഗാളികളെക്കുറിച്ചുള്ള അഭിപ്രായവും മാറി. ബിമല്‍മിത്രയെ അറിയുമ്പോഴും വായിച്ചവര്‍ ആരുമില്ല. സത്യജിത്‌ റായിയുടേയും ഋത്വിഖ്‌ ഖട്ടക്കിണ്റ്റേയും സിനിമകള്‍ കണ്ടവര്‍ ആരുമില്ല. 

എങ്കിലും ഞങ്ങള്‍ നിരന്തരമായി സംസാരിച്ചു. ഞാന്‍ മിക്കപ്പോഴും മറ്റുള്ളവരുമായി തര്‍ക്കിച്ചു. വിഷയം ഒരു പ്രശ്നമേ ആയിരുന്നില്ല. സൂര്യനുകീഴിലുള്ള എന്തിനെക്കുറിച്ചും സംസാരം നടന്നു. അത്‌ ഓപ്പറേഷന്‍ ബ്ളൂ സ്റ്റാര്‍ ആകാം, ഇസ്രയേലിണ്റ്റെ പലസ്തീന്‍ അധിനിവേശം ആകാം. എണ്റ്റെ ഉള്ളിലെ ആദര്‍ശവാദിയായ കമ്യൂണിസ്റ്റ്‌ തണ്റ്റെ പ്രതികരണം ശക്തമായ ഭാഷയില്‍ പ്രകടിപ്പിച്ചു.  

ദിവസത്തിണ്റ്റെ അവസാനം കിടക്കയില്‍ എത്തുമ്പോള്‍ പക്ഷേ ഞാന്‍ ഒരു 'റൊമാണ്റ്റിക്‌ ഔട്സൈഡര്‍' മാത്രമായി. ഞാന്‍ ഒറ്റയ്ക്കാണെന്ന, മിസ്ഫിറ്റ്‌ ആണെന്ന ഒരു തോന്നല്‍ ഉള്ളില്‍ നിറഞ്ഞു. കൂട്ടത്തില്‍ നില്‍ക്കുമ്പോഴും ഒറ്റയ്ക്കാണെന്നത്‌ പോലെ. 'Loneliness haunts the places where crowds gather' പിന്നീട്‌ ഖലീല്‍ ജിബ്രാനില്‍ വായിച്ചത്‌ അതിന്‌ മുമ്പേ ഞാന്‍ അനുഭവിച്ചറിഞ്ഞു.

ഈ ഒറ്റപ്പെടലിനെ ഞാന്‍ പലപ്പോഴും മറികടന്നത്‌ കത്തുകളെഴുതിക്കൊണ്ടായിരുന്നു. രാത്രികളില്‍ നാട്ടിലുള്ള സുഹൃത്തുകള്‍ക്കും വീട്ടിലേക്കും നിരന്തരമായി കത്തുകളെഴുതി. മനസ്സ്‌ കടലാസിലേക്ക്‌ ഒഴുകി. ഓരോ ആറ്‌ മാസം കൂടുമ്പോഴും നാട്ടിലേയ്ക്ക്‌ ഓടി. പാലക്കാട്ടെത്തിയാല്‍ പിന്നെ വാതില്‍ക്കല്‍ തന്നെ നില്‍പ്പാണ്‌. നാടിണ്റ്റെ മണം ശ്വസിയ്ക്കാന്‍, പച്ചപ്പ്‌ കാണാന്‍. 

അങ്ങനെയിരിക്കെ ഒരിക്കല്‍ സുഹൃത്തിണ്റ്റെ റേഡിയോവില്‍ നിന്ന്‌ ഒരു പാട്ട്‌ കേള്‍ക്കാനിടയായി. 

എക്‌ അകേല ഇസ്‌ ശഹര്‍ മെ 
രാത്‌ ഔര്‍ ദോപഹര്‍ മെ 
ആബ്‌ ദാന ഢൂംഢ്താ ഹെ 
ആശിയാന ഢൂംഢ്താ ഹെ 

ദിന്‍ ഖാലി ഖാലി ബര്‍തന്‍ ഹെ 
ഔര്‍ രാത്‌ ഹെ ജൈസേ അന്ധാ കുവാ 
ഇന്‍ സൂനി അന്ധേരി ആംഖോം മെ 
ആസൂ കി ജഗഹ്‌ ആതാ ഹെ ദുവാ 
ജീനെ കി വജാ തോ കൊയി നഹി 
മര്‍നേ ക ബഹാനാ ഢൂംഢ്താ ഹെ 

ഇന്‍ ഉമൃ സെ ലംബി സഡകോം കോ 
മന്‍സില്‍ പെ പഹൂംച്തെ ദേഖാ നഹി 
ബസ്‌ ദൌഡ്തി ഫിര്‍തി രഹ്തി ഹെ 
ഹം നേ ജൊ ടഹര്‍ത്തേ ദേഖാ നഹി 
ഇസ്‌ അജ്നബി ശഹര്‍ മെ 
ജാനാ പെഹ്ചാന ഢൂംഢ്താ ഹെ 

ഈ നഗരത്തില്‍ ഒറ്റയ്ക്ക്‌ 
തേടുകയാണ്‌ ഞാന്‍ രാത്രിയും പകലും
തേടുകയാണ്‌ ഒരു പിടി അന്നവും 
ചേക്കേറാന്‍ ഒരു കൂടും 

പകല്‍ ഒരു ഒഴിഞ്ഞ പാത്രം 
രാത്രിയോ ഒരു പൊട്ട കിണര്‍ 
ശൂന്യമായ കണ്ണില്‍ നിറയുന്നു കൂരിരുട്ട്‌ 
കണ്ണീരൊട്ടുമില്ല ഉയരുന്നുണ്ട്‌ പുക 
വഴിയൊന്നുമില്ല ജീവിയ്ക്കാന്‍ 
തേടുകയാണൊരു കാരണം, മരിയ്ക്കാന്‍ 

എന്നേക്കാള്‍ വയസ്സായ പാതകളേ 
നിങ്ങള്‍ വീടെത്തുന്നതില്ലല്ലോ 
ഓടുന്നു നിങ്ങള്‍ എപ്പോഴും 
നില്‍ക്കുന്നത്‌ കണ്ടിട്ടില്ലല്ലോ 
അപരിചിതമാണീ നഗരം, അതില്‍ 
തേടുകയാണ്‌ ഒരു പരിചയക്കാരനെ 

ഹിന്ദി പാട്ടുകള്‍ ധാരാളം കേട്ടിരുന്നെങ്കിലും മുഹമ്മദ്‌ റാഫിയുടെയും, മുകേഷിണ്റ്റെയും കിഷോര്‍കുമാറിണ്റ്റെയും ശബ്ദങ്ങള്‍ക്കപ്പുറം പുരുഷശബ്ദം പരിചയമുണ്ടായിരുന്നില്ല. പുതുതായി കേട്ട ശബ്ദത്തിലെ വേദന, വിഷാദം ഒക്കെ ഉള്ളില്‍ തുളഞ്ഞുകയറി. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ചിരുന്നതിനാല്‍ വരികളുടെ അര്‍ത്ഥം ഏറെക്കുറെ മനസ്സിലായി. ബോംബെ നഗരത്തിലെ എണ്റ്റെ അവസ്ഥയാണല്ലോ ആ പാട്ടില്‍ പറയുന്നതെന്ന്‌ തോന്നി. ഭൂപീന്ദറിണ്റ്റെ ശബ്ദത്തിലെ ഓളിഞ്ഞുകിടക്കുന്ന വിഷാദം അന്നും ഇന്നും എനിക്ക്‌ പ്രിയയപ്പെട്ടതായി. 

പിന്നീട്‌ ഭൂപീന്ദറിണ്റ്റെ ശബ്ദത്തില്‍ പുറത്തുവന്ന മദന്‍മോഹണ്റ്റെ 'ദില്‍ ഡൂംഡ്താ ഹെ', ആര്‍. ഡി. ബര്‍മണ്റ്റെ 'ഭീതെ ന ഭിതായെ രേന', 'നാം ഘൂം ജായേഗ', ഖയ്യാം ചെയ്ത 'കഭി കിസി കൊ മുഖമ്മല്‍' ഒക്കെ ഒരു ലഹരി ആയി ഉള്ളില്‍ നിറഞ്ഞു. ഗസലിലേയ്ക്ക്‌ ശ്രദ്ധ തിരിഞ്ഞതും ഈ പാട്ടുകള്‍ കാരണം തന്നെ. എങ്കിലും ഏറ്റവും ഇഷ്ടം ജയ്ദേവ്‌ ചെയ്ത 'എക്‌ അകേല ഇസ്‌ ശഹര്‍ മെ' എന്ന പാട്ട്‌. കാരണം മറ്റൊന്നുമല്ല, എവിടെയോ ആ പാട്ട്‌ എണ്റ്റെ അവസ്ഥയെ കൃത്യമായി പ്രതിഫലിപ്പിച്ചു എന്നത്‌ തന്നെ. ഇന്നും എന്നും എണ്റ്റെ ഹൃദയത്തോട്‌ ചേര്‍ത്ത്‌ വെയ്ക്കുന്ന ഒരു പാട്ട്‌.